വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒരു മാസം. ഒരു മാസം എന്നത് സർക്കാരിനെ വിലയിരുത്താനുള്ള പരിമിതമായ സമയമാണെങ്കിലും വൻ ജനപിന്തുണയോടെ 102 സീറ്റുമായി ഭരണത്തിലെത്തിയ സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ എന്തെല്ലാം; ഒപ്പം കോട്ടങ്ങളും..?
◄നേട്ടങ്ങൾ
►വാഗ്ദാനങ്ങൾ പാലിക്കാനുള്ള ശ്രമം
ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന തോന്നൽ സൃഷ്ടിക്കാൻ സാധിച്ചു. അധികാരമേറ്റ ആദ്യ കാബിനറ്റിൽതന്നെ ആശമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അതോടൊപ്പം അങ്കണവാടി ജീവനക്കാർ, പ്രീപ്രൈമറി ടീച്ചർമാർ, പാചകത്തൊഴിലാളികൾ എന്നിവർക്കും 1000 രൂപയുടെ വർധന. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നല്കിയ അഞ്ച് ഇന്ദിരാ ഗാരന്റികളിൽ ഒന്നായ സ്ത്രീകളുടെ സൗജന്യയാത്ര ഇതിനകം നടപ്പിലാക്കി. ഓർഡിനറി ബസുകളിൽ എല്ലാ വിഭാഗം സ്ത്രീകളുടെയും യാത്ര സൗജന്യമാക്കി.
►ഓപ്പറേഷൻ തൂഫാൻ
ലഹരി മാഫിയയ്ക്കെതിരേ ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ ഏറെ ഫലപ്രദമായി മുന്നോട്ടു പോകുന്നു. മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിന്റെ ഭാഗമായ ഇതിനോടകം നാനൂറോളം കേസുകൾ എടുത്തു.
►ഭൂമിതർക്കത്തിന് പരിഹാരം
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പിറ്റേദിവസം തന്നെ എറണാകുളം പാര്യത്തുകാവിലെ ഭൂപ്രശ്നം രൂക്ഷമായിരുന്നു. നിർബന്ധിത കുടിയൊഴിപ്പിക്കലിനായുള്ള പോലീസ് നടപടിയും ജനങ്ങളുടെ പ്രതിഷേധവുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഈ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. തർക്കഭൂമിയുടെ ഒരുഭാഗത്തുതന്നെ ഉന്നതിയിലെ താമസക്കാർക്ക് സർക്കാർ അഞ്ചുസെന്റ് വീടും ഭൂമിയും നല്കാൻ തീരുമാനമായി.
►രാഷ്ട്രീയ തീരുമാനങ്ങൾ
എൽഡിഎഫ് ഭരണകാലത്ത് അകാരണമായി പോലീസ് മർദനമേറ്റ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളെടുത്തു. ആലപ്പുഴയിൽ കെഎസ് യു പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച നടപടികൾ ഉൾപ്പെടെയുള്ള സമാനമായ കേസുകളിൽ അന്വേഷണവും നടപടിയും.
വടകരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തുണ്ടായ കാഫീർ സ്ക്രീൻഷോട്ട് വിവാദത്തിൽ എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി.
►ധവളപത്രം
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ പൊതുകടവും ബാധ്യതകളും ധനസ്ഥിതിയും സംബന്ധിച്ച് സുതാര്യത സൃഷ്ടിച്ചു.